Sunday, October 18, 2015

മട്ടുപ്പാവ്‬



ഇടയ്ക്കിടെ ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ ഞാന്‍ നിന്നെ ചേര്‍ന്നിരിക്കാറുണ്ട്. ശൈത്യം കവര്‍ന്നു കൊണ്ട് പോകാതെ നീ എന്നെ ചേര്‍ത്ത്പിടിക്കും. 

ഉറക്കത്തിന് തയ്യാറെടുക്കുന്ന നഗരം. വീഥികളില്‍ വീട് പറ്റാന്‍ ധിറുതി വയ്ക്കുന്ന മനുഷ്യര്‍, വീടൊന്നുമില്ലാത്ത നായ്ക്കള്‍. നീ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ മൂളി മൂളി കേട്ടു കൊണ്ടേ ഇരുന്നു. ഇടയ്ക്ക് നീ നിന്റെ പ്രിയപ്പെട്ട, കിഷോര്‍ കുമാര്‍ പാട്ടു പാടി. അതിലെ മനോഹരിയായ ഹംസിനിയായി ഞാന്‍ ആ നഗരമാകെ പാറി പറന്നു. 

വെളിച്ചം വീഴുമ്പോള്‍ ഞാന്‍ മറ്റൊരു നഗരത്തിലാണ്. മറ്റൊരു ഗൃഹത്തിലാണ്. മറ്റൊരാളിന്റെ കിടക്കയിലാണ്. നീ ഓര്‍മ്മയാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ഞാന്‍ നിന്നെ തിരഞ്ഞു. പിന്നെ മുഖം കഴുകി അടുക്കളയുടെ തിരക്കിലേക്ക് മറഞ്ഞു, എന്നെയും നിന്നെയും മറന്നു.

ഞാന്‍ പറന്ന് പോയത് മറ്റേതോ ജന്മത്തിലേക്കാണ്. 

No comments:

Post a Comment