Thursday, March 31, 2016

കുഴിമാടത്തില്‍ നിന്നും

image from tumblr

ആത്മാക്കള്‍ മരിച്ചു കിടന്നിടത്ത് ഞങ്ങളിരുവരും കുറെ നേരം അവനവന്‍റെ പ്രേതത്തെ മിഴിച്ച് നോക്കിയിരുന്നു.

പ്രണയം  വാര്‍ന്നാണ് ഞാന്‍ മരിച്ചത്!!

അവനോ?
എനിക്കറിഞ്ഞു കൂടാ.

നിങ്ങള്‍ കരുതുന്ന പോലെ,
അവന്‍റെ മരണത്തിനുത്തരവാദി ഞാന്‍ ആയിരുന്നില്ല.
മരണവെപ്രാളത്തില്‍, അവന്‍ മരിച്ചതെങ്ങനെയെന്ന്‍ ഞാന്‍ കണ്ടതുമില്ല.

ആരും എന്‍റെ പ്രേതത്തെ തേടി വന്നില്ല.
വന്നിരുന്നെങ്കില്‍ കൂടി, അവനോളം എന്നെ തിരിച്ചറിയാന്‍ മറ്റാര്‍ക്കും സാധിക്കുമായിരുന്നുമില്ല.

ഇരുന്ന് മുഷിഞ്ഞപ്പോള്‍ അവന്‍ പുകവലി തുടങ്ങി.
ഇനി പുകവലിക്കില്ലെന്ന് എന്‍റെ തലയില്‍ തൊട്ട് സത്യം ചെയ്തിരുന്നു,
എനിക്ക് ചിരി വന്നു.
പക്ഷെ പുറത്ത് വന്നത് ഒരു ആര്‍ത്തനാദമായിരുന്നു.

കുലുക്കിവിളിച്ചിട്ടും അലമുറയിട്ടു കരഞ്ഞിട്ടും
മരവിച്ചു തുടങ്ങിയ ഞാനോ അവനോ അനങ്ങിയില്ല.

ചീഞ്ഞ മണം പരക്കുന്നു
അവനതാ മൂക്ക് പൊത്തുന്നു.

പുഴുവരിക്കുന്നു.
ഈച്ചപറക്കുന്നു

കാക്ക
കഴുകന്‍

അവന്‍ എപ്പോഴാണ് പോയത്?
ഇനിയീ നാറ്റം സഹിക്ക വയ്യ,


ഞാനും നടക്കട്ടെ?!

No comments:

Post a Comment