Sunday, April 8, 2018

ചില മനുഷ്യർ പൂച്ചകളെപ്പോലെയാണ്.


 ചില മനുഷ്യർ പൂച്ചകളെപ്പോലെയാണ്. നമുക്കു സ്നേഹം തോന്നി വിളിക്കുന്ന ചില നേരങ്ങളിൽ വലിയ മൈൻഡൊന്നുമില്ലാതെ നടന്ന് പോണ പൂച്ചയെ കണ്ടിട്ടുണ്ടോ?ഒന്ന് തിരിഞ്ഞ് നോക്കി, കണ്ടെന്ന് വരുത്തി, ദേഹമൊന്ന് മുകളിലേക്ക് വളച്ച്, പിന്നെയൊരു മാർജാരാസനത്താൽ മൂരി നിവർത്തി, ഒരു നീണ്ട കോട്ടുവായിൽ ആവുന്നോളം മൌനം വിഴുങ്ങി, കുണുങ്ങി കുണുങ്ങി പുറംതിരിഞ്ഞുപോണ ആ പൂച്ച.


എന്നാൽ പൂച്ചയ്ക്ക് സ്നേഹം വരുന്ന നേരങ്ങളുണ്ട്.. കുറുങ്ങിക്കുറുങ്ങി കാലുരുമ്മി ങ്യാവൂ നിലവിളിച്ച് നടക്കാൻ പോലും സമ്മതിക്കാതെ നമ്മളോടൊട്ടിപ്പോകന്ന നേരങ്ങൾ. പരാതികളെല്ലാം നമുക്കെതിരെയാണപ്പോൾ. പ്രതിസ്ഥാനത്ത് നില്ക്കുന്ന നമ്മൾ പൂച്ചക്കണ്ണുകളിലെ ആർദ്രതയിൽ നില തെറ്റി വീണുപോകും. ഇത്രമേൽ മറ്റൊരു ജീവിയും നമ്മെ സ്നേഹിച്ചിട്ടുണ്ടാവില്ലെന്ന് നമുക്ക് തോന്നിപ്പോകും.

ചില നേരങ്ങളിൽ ഇതേ പൂച്ച വടിയെടുത്ത് ദൂരേയ്ക്കെറിയും...
എടുത്ത് കൊണ്ട് വരൂ... എന്ന് മുഴുവനാക്കുന്നതിന് മൂന്നേ നമ്മൾ നഷ്ടപ്പെട്ട വടിയ്ക്കായി ഓടിയിരിക്കും.
കണ്ടെത്തിയ വടിയുമായി ആവേശത്തോടെ തിരികെയോടിയെത്തുമ്പോൾ...
പൂച്ച കിടന്നിടത്ത് ...
പൂട പോലും കാണില്ല!