Sunday, December 28, 2008

കുഞ്ഞുങ്ങള്‍

ഡോ.സരോജ , പ്രശസ്തയായ ഗൈനകോളജിസ്റ്റ് !
അമ്മയുടെ സുഹൃത്ത് , എന്‍റെ മോനേ രക്ഷിച്ചത് അവരാണ് .
ഡോക്ടര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനും മോനും ഇന്നില്ലായിരുന്നെനെ !

എന്ത് സുന്ദരിയാണിവര്. വിരല്‍ തുമ്പുകള്‍ റോസാ ദളങ്ങള്‍ പോലെ , ഞാന്‍ കൊടുക്കുന്നത് 100 രൂപ , അങ്ങനെ എത്ര പേര്‍ ഒരു ദിവസം ? ഒരു മാസം ? ആസ്പത്രിയില്‍ നിന്നും വേറെ ! എത്ര വരും annul income ! അവര്‍ക്ക് മുന്നിലിരിക്കെ ഞാന്‍ ഡോക്ടര്‍മാരുടെ വരവ് ചിലവുകള്‍ കണക്കു കൂട്ടി .

ഡോക്ടര്‍ മരുന്ന് കുറിക്കുന്നു . അടുത്തിരുന്നിരുന്ന എന്റെ അമ്മ ചോദിച്ചു ,

'മോള്‍ടെ കല്യാണം എവിടെ വരെ ആയി ഡോക്ടര്‍ ?'

ഡോക്ടര്‍ മന്ദഹസിച്ചു .
'ഇന്നലെ സ്വര്‍ണം എടുക്കാന്‍ പോയിരുന്നു , ചെറുക്കന്റെ അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്നു , അവള്‍ സന്തോഷവതിയായിരുന്നു ',പക്ഷേ ... '

ഒരു ദീര്‍്ഘ നിശ്വാസത്തിനു ശേഷം ഡോക്ടര്‍ തുടര്‍ന്നു,

'പണ്ട്‌ മോള്‍ക്ക് രണ്ടു മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവള്‍ ചോദിക്കുമായിരുന്നു , "അമ്മ പോവാണോ ", ആ കണ്ണുകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട് , ഞാന്‍ പോകുന്നതിനോ വരുന്നതിനോ സമയ നിഷ്ഠ വല്ലതുമുണ്ടോ ?, അവള്‍ പരാതിപ്പെട്ടില്ല , പരിഭവിച്ചില്ല , എന്നെ മനസ്സിലാക്കാന്‍ അവള്‍ നന്നേ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു ,
പക്ഷെ ഇന്നലെ ജ്വല്ലറിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് മൊബൈലില്‍ കാള്‍ വന്നു , ഒരു എമര്‍ജന്‍സി കേസ് , ഇരട്ട കുട്ടികള്‍ , pain ഉണ്ടത്രേ , പോവാതിരിക്കാന്‍ വയ്യ , ഞാന്‍ മോളോട് പറഞ്ഞു ,

"എല്ലാരും ഉണ്ടല്ലോ അമ്മ പോട്ടെ ?" അവള്‍ ചോദിച്ചു
"അമ്മ പോവാണോ ?"

ആ കണ്ണുകള്‍ , അതിനിപ്പോഴും 3 വയസ്സ് തന്നെ , സാവിത്രീ , എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല , ഈ കൈകള്‍ എത്ര കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നു , എന്റെ കുഞ്ഞിനെ മതിയാവോളം എടുക്കാന്‍ എനിക്കായിട്ടില്ല '

ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു , അവിടിരുന്ന എന്‍റെയും അമ്മയുടെയും , എന്ത് പറഞ്ഞാലും അതിന് ആശ്വാസ വാക്കാവില്ല .

അവിടെ നിന്നിറങ്ങിയിട്ടും ആ കണ്ണിണകള്‍ മുന്നില്‍ കാണുന്നത് പോലെ .....

Tuesday, December 16, 2008

അപ്പൂപ്പന്‍ താടി

ഇന്നലെ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്ക് തിരികെ വരുന്ന വഴിയില്‍ ഒരു പുല്ലില്‍ കോര്‍ന്നു കിടന്ന അപ്പുപ്പന്‍് താടി , കണ്ട മാത്രയില്‍ അതെന്നെയും ഞാനതിനെയും നോക്കി ചിരിച്ചു , ഞാനതിനെ കയ്യിലെടുത്തു . ഉണ്ണിക്ക് കൊടുക്കാം , മനസ്സില്‍ കരുതി . കയ്യില്‍ കണ്ടാല്‍ നാട്ടാരെന്തു കരുതും ? അവന് വാങ്ങിയ കപ്പലണ്ടി മുട്ടായിയുടെ കൂടെ ഞാനതിനെ ഇട്ടു .

എന്നത്തെയും പോലെ ഉണ്ണി ഗേറ്റില്‍ കാവലുണ്ട് , ഞാന്‍ ഓടി ചെന്നു പറഞ്ഞു ,

'ഉണ്ണീ ഇന്നമ്മ ഉണ്ണിക്കെന്താ കൊണ്ടുവന്നിരിക്കണെന്നറിയൊ ?എനിക്കപ്പോ അവനൊപ്പം പ്രായം ', രണ്ട് വയസ്സ് !'

ഞാന്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും അപ്പൂപ്പന്‍ താടിയെ സൂക്ഷിച്ചെടുത്തു . പക്ഷെ അത് അപ്പോഴേയ്ക്കും താറു മാറായി പോയിരുന്നു .

ഞാനതിനെ പറത്താന്‍ ശ്രമിച്ചു , അത് ജീവനില്ലാത്ത പ്രേതം കണക്കെ താഴോട്ട് വീണു .

ഞാതിനെ കൊന്നുവോ ? അതോ ആയുസ്സോടുങ്ങി അത് മരിച്ചതോ ?

ഉണ്ണി കപ്പലണ്ടി മുട്ടായി കണ്ടു പിടിച്ചു , അവനതെടുത്ത് അകത്തേക്കോടി .

'വേണ്ടിയിരുന്നില്ല , ഇതാ പുല്ലില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു . പാവം അപ്പൂപ്പന്‍ താടി !'.