Thursday, December 12, 2013

വിഴുപ്പ്


ഏറെ കണ്ണീരിൽ  കുറെയേറെ നേരം
കുതിർത്ത്,
പല ആവർത്തി സോപ്പിട്ട് , 
തല്ലിയലച്ച്,  കുത്തിപ്പിഴിഞ്ഞ്, 
പല വെള്ളത്തിൽ   ഉലച്ച് ,
പശയിട്ടൊന്നു കുടഞ്ഞ്‌, 
നട്ടപ്ര വെയിൽ കൊള്ളിച്ച് -

പപ്പടപ്പരുവം ഉണക്കിയിട്ടും ,
വിട്ടു മാറാത്ത  ഒരു മുഷിഞ്ഞ നാറ്റം!

തല്ലിയലച്ചപ്പോ അവിടിവിടം 
കീറിപ്പോയ ഈ പഴഞ്ചൻ-
മനസ്സിനെ, 
എങ്ങനെ ഞാനിനി വെളുപ്പിക്കും ?

വൈതരണി


ന്‍റെ സ്വബോധത്തെ  ഏഴായി കീറി, 
അതിൽ  ഒരു നാരെടുത്താണ്,
ദൈവം-
എനിക്കീ വൈതരണി കടക്കാൻ 
പാലം പണിതത്.

Monday, November 18, 2013

ആർട്ടിസ്റ്റ്

ചുവർ ചിത്രമെഴുതി കൊണ്ടിരുന്ന, കൊലുന്നനെ ഉള്ള വിരലുകളാണ്ഞാൻ ആദ്യമായി കണ്ടത്. അവ കാൻവാസിലൂടെ ഒഴുകുകയായിരുന്നു. ആ വിരലുകളുടെ അറ്റത്ത്‌  നിന്നും നിറങ്ങൾ ഇറ്റു വീണ് കൃഷ്ണനും മീരയും ഗണേശനും സരസ്വതിയും ബുദ്ധനും പിറന്നു. അവരുടെയെല്ലാം  കണ്ണുകൾക്ക്‌ ഒരേ ഛായ ആയിരുന്നു. കാരണം, അവൻറെ  വിരൽത്തുമ്പ് പോലെ അവരുടെ കണ്ണുകളുടെ കോണുകളും വളഞ്ഞിരുന്നു.

ആ വിരലുകൾ  നീളുകയും അവയിൽ  ഇലകൾ  മുളച്ച്, വള്ളികളായ് പടർന്ന്  എൻറെ മുടിയിഴകളിൽ തഴുകി തലോടി കഴുത്തിലൂടെ ഇഴഞ്ഞ് എൻറെ ശരീരം മുഴുവനും വ്യാപിച്ച്, എന്നെ മുഴുവനായും മറച്ച് , ഒടുവിൽ  ഞാനോ വിരലുകളോ എന്നു തിരിച്ചറിയാനാകാത്ത വിധം ഞങ്ങൾ ഒരു വൃക്ഷമായി രൂപാന്തരപ്പെടുന്നതായ്, പല രാത്രികളിലും ഞാൻ സ്വപ്നം കണ്ടു.


പിന്നീട്  ചുവർചിത്രംവര പഠിക്കാൻ കൂട്ടുകാരോടൊത്ത് അയാളുടെ അടുത്ത് ചെന്നപ്പോൾ, ആ വിരലുകളിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ കഴിയാതിരുന്നപ്പോൾ എനിക്ക് നിശ്ചയമായി, ഞാൻ പ്രണയത്തിലാണ്!!!

അവൻറെ വിരലുകളെ ഞാൻ ഗാഢമായി പ്രണയിച്ചു.

വിരലുകളെ പ്രണയിച്ച മറ്റൊരാൾ കാണുമോ ?

ഒരു നാൾ, കൂട്ടുകാരില്ലാതെ ഒറ്റക്ക് അരികിൽ കിട്ടിയപ്പോൾ എന്നോടവൻ തുറന്നു ചോദിച്ചു,

"ഫൈനൽ സബ്മിഷന് ഒരു മാസം കൂടിയേ ഉള്ളു. ഏറെ നാളത്തെ ആഗ്രഹാ, അത് എൻറെ മാസ്റ്റർ പീസായിരിക്കും! ഒരു മോഡലിനെ വേണം, തനിക്ക് വിരോധമില്ലേൽ ഒന്ന് മോഡൽ ആകാമോ ?"


(തുടരും )

Monday, November 11, 2013

ഗൃഹാതുരത്വം


ചെങ്കൽ മതിൽ - എത്രയോ സാറ്റ് വച്ചിരിക്കുന്നു, ഇന്ന് പന്നൽച്ചെടി പുതച്ചു കിടക്കുന്നു.

പടിപ്പുര - നാട്ടുകാർ പുര കവിഞ്ഞു നിൽക്കുന്നു, പ്രേതത്തെ കണ്ട മാതിരി തുറിച്ചു നോക്കുന്നു.

നടുമുറ്റം - വിതചിട്ടിരിക്കുന്ന ടൈലുകൾക്ക് കീഴിൽ ചാണകം മെഴുകിയ മുറ്റം അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാകും. 

ഉമ്മറം - മുത്തച്ഛന്റെ ചാരു കസേര! ഇപ്പോഴതിൽ ആര് ചാരുന്നുണ്ടാകും?

കട്ടളപ്പടി - എത്ര സൂക്ഷിച്ചാലും എന്റെ ചെറുവിരലിനെ പിണച്ച് ചതയ്ക്കും.

അമ്മമ്മ - അവളുമായി പടിയിറങ്ങിയപ്പോൾ , ഒടുവിൽ കേട്ട ശബ്ദം!
"കുട്ട്യോൾടെ മനസ്സ് വിഷമിച്ചു കാണും, അവരെ തിരിച്ചു വിളിക്ക് മോളെ". 

അമ്മ - ഇത് വരെയും മാറാത്ത പരിഭവത്തിൽ, മിണ്ടാതെ കിടക്കണ അമ്മമ്മയെത്തന്നെ കണ്ണ് മാറാതെ നോക്കി ഇരുക്കുന്നു.

അമ്മാവൻ - പടിഞ്ഞാറേ മുക്കിലെ മാവ് മുറിക്കുന്ന ചർച്ചയിൽ മുഴുകി നിൽക്കുന്നു.

അച്ഛൻ - നെടുവീർപ്പോടെ നെഞ്ചു തിരുമ്മുന്നു.

ഇടവഴി - എത്ര കടലാസ് തോണി മുങ്ങി മരിച്ചിരിക്കുന്നു ഈ വഴി!

മകൾ - രണ്ടു ദിവസത്തിന് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ അവളുടെ ഇടുപ്പിലിരുന്ന് കൈ നീട്ടി.

അവൾ - "അമ്മ മോളെ കാണണം എന്ന് പറഞ്ഞോ ? ഫോട്ടോ ചോദിച്ചോ ?"

വീട് - ഒടുവിൽ ഞാൻ എത്തി,വലിയ നഗരത്തിലെ, തുളസിത്തറയും നടുമുറ്റവും ഇല്ലാത്ത  ഇരുമുറി ഫ്ലാറ്റിൽ. അവളുടെ കൂട്ടിൽ!

ഗൃഹാതുരത്വം- അവളുടെ നെഞ്ചിലെ മണമുണ്ട്, കിലുങ്ങി ചിരിക്കുന്ന  കൊലുസുകളുണ്ട്, രണ്ട്  രാത്രികളുടെ ഉറക്കമുണ്ട് !!

Sunday, October 20, 2013

പേറ്റ് നോവ്‌

എഴുതിയിട്ട് ഒരു വർഷമാകുന്നു!

കഥാ ബീജങ്ങളിൽ ചിലത്  
തല തല്ലി ചത്തു.

കര  പറ്റിയ ചിലതോ 
ഭ്രൂണാവസ്ഥയിൽ കൊല്ലപ്പെട്ടു. 

ഇടക്കൊന്നു പിറന്നത്‌ ജീവനില്ലാതെയും!

മരിച്ചതും കൊന്നതുമായ എല്ലാ പ്രേതാത്മാക്കളും
കുമ്മനായി വന്നെൻറെ വയറു കുത്തി പൊളിക്കുന്നു.

ഇന്നലെയെല്ലാം കൂടെ കിനാവിൽ  വന്ന്,
അമ്മേ.. എന്ന് നിലവിളിച്ചു.

എല്ലാ പ്രാണനും ഒരേ മുഖമായിരുന്നു,

ഞാൻ നൊന്തു പെറ്റയാ-
ചാപിള്ളയുടെ മുഖം!