ചെങ്കൽ മതിൽ - എത്രയോ സാറ്റ് വച്ചിരിക്കുന്നു, ഇന്ന് പന്നൽച്ചെടി പുതച്ചു കിടക്കുന്നു.
പടിപ്പുര - നാട്ടുകാർ പുര കവിഞ്ഞു നിൽക്കുന്നു, പ്രേതത്തെ കണ്ട മാതിരി തുറിച്ചു നോക്കുന്നു.
നടുമുറ്റം - വിതചിട്ടിരിക്കുന്ന ടൈലുകൾക്ക് കീഴിൽ ചാണകം മെഴുകിയ മുറ്റം അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാകും.
ഉമ്മറം - മുത്തച്ഛന്റെ ചാരു കസേര! ഇപ്പോഴതിൽ ആര് ചാരുന്നുണ്ടാകും?
കട്ടളപ്പടി - എത്ര സൂക്ഷിച്ചാലും എന്റെ ചെറുവിരലിനെ പിണച്ച് ചതയ്ക്കും.
അമ്മമ്മ - അവളുമായി പടിയിറങ്ങിയപ്പോൾ , ഒടുവിൽ കേട്ട ശബ്ദം!
"കുട്ട്യോൾടെ മനസ്സ് വിഷമിച്ചു കാണും, അവരെ തിരിച്ചു വിളിക്ക് മോളെ".
അമ്മ - ഇത് വരെയും മാറാത്ത പരിഭവത്തിൽ, മിണ്ടാതെ കിടക്കണ അമ്മമ്മയെത്തന്നെ കണ്ണ് മാറാതെ നോക്കി ഇരുക്കുന്നു.
അമ്മാവൻ - പടിഞ്ഞാറേ മുക്കിലെ മാവ് മുറിക്കുന്ന ചർച്ചയിൽ മുഴുകി നിൽക്കുന്നു.
അച്ഛൻ - നെടുവീർപ്പോടെ നെഞ്ചു തിരുമ്മുന്നു.
ഇടവഴി - എത്ര കടലാസ് തോണി മുങ്ങി മരിച്ചിരിക്കുന്നു ഈ വഴി!
മകൾ - രണ്ടു ദിവസത്തിന് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ അവളുടെ ഇടുപ്പിലിരുന്ന് കൈ നീട്ടി.
അവൾ - "അമ്മ മോളെ കാണണം എന്ന് പറഞ്ഞോ ? ഫോട്ടോ ചോദിച്ചോ ?"
വീട് - ഒടുവിൽ ഞാൻ എത്തി,വലിയ നഗരത്തിലെ, തുളസിത്തറയും നടുമുറ്റവും ഇല്ലാത്ത ഇരുമുറി ഫ്ലാറ്റിൽ. അവളുടെ കൂട്ടിൽ!
ഗൃഹാതുരത്വം- അവളുടെ നെഞ്ചിലെ മണമുണ്ട്, കിലുങ്ങി ചിരിക്കുന്ന കൊലുസുകളുണ്ട്, രണ്ട് രാത്രികളുടെ ഉറക്കമുണ്ട് !!