Wednesday, November 21, 2012

ഡയറി

എന്നെക്കുറിച്ചെഴുതണമെന്ന് കരുതി,
തുടങ്ങിയത്, നീയെന്നെക്കുറിച്ച് പറഞ്ഞതില്‍ നിന്ന്!
ഒടുവില്‍ എന്‍റെ കഥ, നിന്‍റെ മാത്രം കഥയായത്,
ഞാന്‍ നിന്നിലൂടെ എന്നെ അറിഞ്ഞതോ? അതോ,
ഞാന്‍ നിന്നിലലിഞ്ഞത് ഇല്ലാതായതോ?

Friday, September 21, 2012

ആദി പാപം


ഞങ്ങള്‍ക്കിടയില്‍ മറയില്ലായിരുന്നു!

മതം, സമ്പത്ത് , ഉദ്യോഗം,
ആഭരണങ്ങള്‍ ഒന്നും ഞാനണിഞ്ഞില്ല .

സമൂഹമോ സംസ്കാരമോ 
സംസാരമോ എന്‍റെ ആത്മാവുടുത്തില്ല.

രഹസ്യങ്ങളുടെ അടിവസ്ത്രം പോലും 
ഞാനുടുക്കാന്‍ മുതിര്‍ന്നതില്ല.

നിനവുകളില്‍, നനവുകളില്‍,
നിലാവുള്ള രാത്രികളില്‍-
ഒരുമിച്ചു നടന്നപ്പോള്‍, 
നാണത്തിന്‍റെ നിഴല്‍ പോലും 
ഞങ്ങള്‍ക്കിടയില്‍ നിവര്‍ന്നില്ല.

ഒരിക്കലൊരുനാള്‍ അവള്‍ പറഞ്ഞു,
"നീ നഗ്നയാണ്‌ ! നീ വികൃതവുമാണ്!
നിന്‍റെ വ്രണങ്ങള്‍, എനിക്കറപ്പാണ്,
അവ  പൊട്ടിയൊലിക്കുന്നു,
ദുര്‍ഗന്ധം വമിക്കുന്നു!"

അന്നാദ്യമായി ഞാനെന്‍റെ
നാണം തിരിച്ചറിഞ്ഞു,
അന്നാദ്യമായ്‌ ഞാനെന്‍റെ
പാപം തിരിച്ചറിഞ്ഞു.

ഉരിഞ്ഞതെല്ലാം ഉടുക്കണോ ? അതോ -
ഇലകള്‍ മതിയാകുമോ ?
തിരികെ നടക്കണോ ? അതോ -
ഈ യാത്ര തുടരണോ ?

എങ്കിലും,

അവളെന്നാണ്, ഞാനറിയാതെ ,
അറിവിന്‍റെ  കനി -
ഒറ്റയ്ക്ക് രുചിച്ചത് ?

Saturday, September 15, 2012

അപരന്‍


"ആരാണവന്‍?"

"അവനോ ?"

"അതെ, അവന്‍, പരന്‍, എനിക്കപരന്‍!!!

എനിക്കറിയാം, നീ പ്രണയത്തിലാണ്!
നിന്‍റെ മനസ്സെനിക്കറിയില്ല, അറിയാന്‍ ഞാന്‍ ഒരിക്കലും മെനക്കെട്ടിട്ടുമില്ല.
പക്ഷെ ഈ ശരീരം, എനിക്കിത് മന:പാഠം.

നിന്‍റെ കണ്ണുകളില്‍..... എനിക്കവനെ കാണാം.
നിന്‍റെ  ശ്വാസോച്ഛാസത്തിന്‍റെ താളം തന്നെ മാറിയിരിക്കുന്നു,
അതിലവനെ എനിക്കു കേള്‍ക്കാം.

ചായം പുരട്ടിയിട്ടില്ലെങ്കിലും നിന്‍റെ ചുണ്ടിനു ശോണിമ,
അതീ കവിള്‍ത്തടങ്ങളിലും പടര്‍ന്നിരിക്കുന്നു.

നിന്‍റെ മുടിയിഴകളിലും മാറിടത്തിനിടകളിലും 
വിയര്‍പ്പിനൊപ്പം മറ്റൊരു ഗന്ധം കൂടെ പടരുന്നു.

നിന്‍റെ മിഴികളില്‍ പഴയ ആര്‍ദ്രതയില്ല,
പകരം വന്യമായ ഒരു ദാഹം ജനിച്ചിരിക്കുന്നു.
എന്നെ ഇങ്ങനെ നോക്കാതെ കരളേ,
ശീഘ്ര സ്ഖലനം സംഭവിച്ചേക്കാമെന്നു വരെ തോന്നിപ്പോകുന്നു. 

Let me guess, നിന്‍റെ പൂര്‍വ കാമുകനാണ് അവന്‍ , അല്ലേ ?
അവനിന്ന് വിളിച്ചിരുന്നു, നിങ്ങള്‍ സംസാരിച്ചിരുന്നു.
ഇതവനാണ്, നിനക്ക് മുന്നില്‍ ഞാനാ അപരനാണ്"

"ശ് ശ്.. എന്താ പറ്റ്യേ, വരൂ , വന്നു കിടക്കൂ"

"സത്യത്തില്‍ നീ ആരാണ്? അവളുടെ രൂപത്തില്‍ വന്ന യക്ഷിയാണോ നീ ?
 ഉറക്കത്തില്‍ എന്നെ നീ അപ്പാടെ വിഴുങ്ങുമെന്നു  ഞാന്‍ ഭയപ്പെടുന്നു"

"പാതിരാത്രി വരേയ്ക്കും പ്രേത സിനിമ കണ്ടാല്‍ ഇങ്ങനെ ഇരിക്കും,കഥകള്‍ മെനയാതെ വന്നു കിടക്കൂ! ഞാന്‍ ദാ ഉറങ്ങിക്കഴിഞ്ഞു"

Friday, August 10, 2012

മ(മു)ലയോളം സ്നേഹം.


ന്‍റെ  ഇണക്കിളി പറഞ്ഞു..

"പ്രിയേ നിന്നെ ഞാന്‍ എത്രമേല്‍ സ്നേഹിക്കുന്നെന്ന് നിനക്കറിയുമോ ?"

"പറയൂ , എത്രത്തോളം സ്നേഹമുണ്ട് നിങ്ങള്‍ക്കെന്നോട് ?" 

"നിന്‍റെ  മുലകളോളം സ്നേഹം" 

അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ  ചുണ്ടില്‍ വിരിയുന്ന അശ്ലീല ചിരിക്ക്  മറുപടിയെന്നോണം ഞാന്‍ ഇളിഭ്യയായി ഇളിച്ചു കാട്ടി. നാല് ചുവരുകള്‍ക്കുള്ളില്‍ കൈ മാറിയ  രതിയും  ശരീര ശ്രവങ്ങളും  അശ്ലീല ചുവയുള്ള വാക്കുകളും അതിനുപ്പുറം ഉറങ്ങിക്കിടന്ന മകനുമായിരുന്നു അദ്ദേഹത്തിന്‍റെ  സ്നേഹത്തിന്‍റെ  നിര്‍വചനം. 

ഇതില്‍ കൂടുതല്‍ സ്ത്രീക്ക് എന്ത് വേണം ? 

മറ്റൊരാണ്‍  കിളി പറഞ്ഞു..

"ഞാന്‍ നിന്നെ പ്രണയിക്കുന്നു"

ഒരു ഞെട്ടലോടെ ഞാന്‍ ആ കണ്ണുകളില്‍ ഉറ്റു നോക്കി.

എണ്ണക്കറുപ്പിന്‍റെയും  സ്ഥൂല ശരീരത്തിന്‍റെയും അപകര്‍ഷതാ ബോധം അലട്ടിയിരുന്ന എന്‍റെ  മനസ്സ് അവളെ ആരാധനയോടെ ഓര്‍ത്തു. വെളുത് മെലിഞ്ഞ  വലിയ മാന്‍ മിഴികളുള്ള  സുന്ദരിയായ  അഭ്യസ്തവിദ്യയും ഗൃഹസ്ഥയുമായ അയാളുടെ സ്വന്തം  അവള്‍.
അവിചാരിതമായ ആ ഏറ്റു പറച്ചിലിന്  അന്ന് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. 

പിന്നെയൊരിക്കല്‍ ധൈര്യത്തോടെ ഞാന്‍ ചോദിച്ചു . "അവളില്‍ എന്താണ് കുറവ് ?"

അദ്ദേഹം പറഞ്ഞ മറുപടി 
"........................................."
ഊഹിക്കാമല്ലോ!!

ഒരേ തൂവലുള്ള പക്ഷികളാണ് കൂട്ട് കൂടുകയെന്നു പറഞ്ഞ കൂട്ടുകാരന്‍ കിളി വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ എന്നോട് ചോദിച്ചു..

"സുഖമാണോ ?"

"അതെ, സുഖം തന്നെ!"

"എന്നെ മറന്നോ ?"

"ഇല്ല" 

"എനിക്കു നിന്നെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്‍റെ ആദ്യത്തെ പ്രണയം.. എന്‍റെ പെണ്ണ് .. അതെല്ലാം എന്നും നീ തന്നെ".
 അവന്‍ തുടര്‍ന്നു.
"അവസാന വര്‍ഷം ഓണാഘോഷത്തിനു നീ  വലിയ സ്വര്‍ണ്ണ കസവുള്ള  സെറ്റ് മുണ്ട്  ഉടുത്തു വന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു." 

ഒരു ദശാബ്ദം എന്നെ അവന്‍ മനസ്സിലേറ്റിയിരുന്നോ? ഞാന്‍ ആശ്ചര്യപ്പെട്ടു.

"ആ മേല്‍ മുണ്ട് കാറ്റത്ത്‌ പാറിയപ്പോള്‍.. "

ഞാന്‍ നടന്നു.. തിരിഞ്ഞ്  നോക്കാതെ... വിട പറയാതെ..

മലയോളം സ്നേഹമുണ്ടെന്ന്  ഒരിക്കലെങ്കിലും വെറുതെയെങ്കിലും ആരെങ്കിലും പറഞ്ഞിരുന്നേല്‍..
മാംസത്തിനുമപ്പുറം ഒരു മനസ്സുണ്ടെന്നു അറിഞ്ഞിരുന്നേല്‍..!.

Monday, June 18, 2012

സമര്‍ത്ഥനം സാമര്‍ത്ഥ്യം സമര്‍പ്പണം

"ഒടുവില്‍ കണ്ടപ്പോഴും സംസാരിച്ചപ്പോഴും ഉണ്ടായ ആനന്ദത്തില്‍ എന്നെ മറന്നെന്നു ഞാന്‍ കരുതി, ഒരു ഫോണ്‍ കാള്‍ കൂടെയില്ല"


"നിന്നെ മറക്കാനോ? കാണാതിരുന്നപ്പോള്‍, കേള്‍ക്കാതിരുന്നപ്പോള്‍ ആണ് ഞാന്‍ സ്നേഹത്തിന്റെ ആഴമറിയുന്നത് .കുറച്ചു തിരക്കിലകപ്പെട്ടു പോയി, ക്ഷമിക്കണം "

" ഞാന്‍ മനസ്സിലാക്കിയിടത്തോളം, പുരുഷന്മാര്‍ സ്വതവേ മറവിക്കാരാണ്, പ്രത്യേകിച്ച് സ്നേഹത്തില്‍! സ്നേഹം സ്വന്തമാകുമ്പോള്‍ സ്നേഹിതയെ മറന്നു പോവുകയും അവനവനെ കുറിച്ച് കൂടുതല്‍ ബോധവാനാവുകയും ചെയ്യാറാണ് പതിവ് "

" അങ്ങിനെയെങ്കില്‍  ഞാന്‍ സ്ത്രീ ആണെന്ന് സമര്‍ത്ഥിക്കേണ്ടി വരുമോ?"

'പുരുഷന്മാര്‍ അങ്ങിനെ അല്ല എന്നും, പലരങ്ങിനെ ആണെങ്കിലും ഞാന്‍ അങ്ങിനെ അല്ലെ'ന്നും മറ്റും വാദഗതി കേട്ടിരിക്കുന്നു. ആദ്യമായാണ്‌  ഇങ്ങനെ ഒരു മറുപടി കിട്ടുന്നത് !   
ചിരിക്കാതിരിക്കാനായില്ല. പൊട്ടിച്ചിരിച്ചു. 
"നിനക്കത്‌ ക്ഷ പിടിച്ചല്ലേ", എന്റെ ചിരിയില്‍ അദ്ദേഹവും ചേര്‍ന്നു.


വാക്കുകളില്‍ സമര്‍ഥന്‍ അദ്ദേഹം തന്നെ.  പക്ഷെ എന്നും തോറ്റു തന്നിട്ടേ ഉള്ളു. 
എന്നും കല്യാണിക്ക് ജയിക്കാന്‍.. കല്യാണി മാത്രമായിരിക്കാന്‍!



Monday, June 4, 2012

ക്രൂശിക്കപ്പെട്ടവള്‍.

ദൈവം എനിക്കയച്ച മാലാഖയായിരുന്നു അവള്‍!
എനിക്ക് ചുറ്റും വര്‍ണങ്ങള്‍ തൂകി 
പാട്ട് പാടി, പാറിപ്പറന്ന്‍,
കഥകള്‍ പറഞ്ഞ്, കൂടെ കരഞ്ഞ്,
സ്നേഹം ചൊരിഞ്ഞ്, സ്വപ്‌നങ്ങള്‍ നെയ്ത്, 
ആത്മാവില്‍  അലിഞ്ഞു ചേര്‍ന്ന് ,
ഒടുക്കം എനിക്കായി,
സ്വയം ക്രൂശിക്കപ്പെട്ട മാലാഖ!

Friday, June 1, 2012

മണ്‍സൂണ്‍,നീ എന്ന് വരും ?



ആദ്യത്തെ  വേനല്‍  മഴയില്‍ അവന്‍ പറഞ്ഞു..  
"ഇനി വരും മണ്‍സൂണിലെ ആദ്യ മഴ നമുക്കിത് പോലെ കൊള്ളണം." 

 മണ്‍സൂണ്‍ പെയ്തു തുടങ്ങിയ അതേ പകലില്‍  ഞാന്‍ അവനെ ഫോണില്‍ വിളിച്ചു,

ഉറക്കച്ചടവോടെ അവന്‍ പറഞ്ഞു ,
" ജാന്‍*, ഈ  മഴയത്ത്  ഞാന്‍ നിന്നെ എങ്ങനെ കാണാന്‍ വരും? എന്റെ പക്കല്‍ ഒരു കുട പോലുമില്ല"

വാക്ക് തരുമ്പോള്‍ ഇരുന്ന  അതേ സിമന്‍റ് ബെഞ്ചിലിരുന്ന് ആ മഴ ഞാന്‍ ഒറ്റയ്ക്ക് കൊണ്ടു. 
പിന്നീടൊരിക്കലും മഴ നനയാണോ കുട ചൂ ടാനോ അവന്‍ ആ  വഴി വന്നില്ല. 

ഇന്നും ആദ്യത്തെ മണ്‍സൂണ്‍ മഴയ്ക്ക് കാത്തിരിക്കുന്നു..  വെറുതെ..  


*ജാന്‍ - എന്റെ  ജീവനെ.

Thursday, May 24, 2012

വിഹിതവും അവിഹിതവും


"ഈ  വില്‍പ്പത്ര  പ്രകാരം  എനിക്ക്    വിഹിതം  ഒന്നുമില്ലാല്ലോ?"

"വിഹിതം  വക്കാന്‍  ഇനി  ഒന്നും  ബാക്കി ഇല്ലല്ലോ  ഭദ്രേ.. മനസ്സും ശരീരവും ഞാന്‍ പകുത്തു തന്നല്ലോ.. എങ്കിലും  പറയൂ.. ഇനിയും നിനക്കെന്തു  വേണം ?"

ഒരു  നിമിഷം  ഞാന്‍  ചിന്തിച്ചു. " എനിക്കിനി  എന്ത്   വേണം ?"

"എല്ലാരേം പിരിഞ്ഞ്  യാത്ര  ആകുമ്പോള്‍  എല്ലാവരും  കരയും, ബന്ധുക്കള്‍.. സുഹൃത്തുക്കള്‍.. ശത്രുക്കള്‍..
ശ്രീമതി  നെഞ്ചത്തടിച്ച്    അലമുറയിട്ട്.. മക്കള്‍  ചുറ്റിനുമിരുന്ന്‍  അച്ഛന്‍റെ  കൈ  കാലുകള്‍  കെട്ടിപ്പിടിച്ച് .. മറ്റുള്ളവര്‍  അവരവരുടെ  സൌകര്യത്തിനും   സംസ്കാരത്തിനും   സാമാന്യബോധത്തിനും   അനുസരിച്ച്..
ഞാന്‍ .. ഞാനോ ? എനിക്ക്  കരയാന്‍  പറ്റ്വോ? കരയാതിരിക്കാന്‍  പറ്റ്വോ ? " വാക്കുകള്‍  തൊണ്ടയില്‍  കുരുങ്ങി..

നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍  അമര്‍ത്തി  മുത്തി  അദ്ദേഹം  തുടര്‍ന്നു..

"മറ്റാരും  കാണാതെ  നീ  കരയണത്   ഞാന്‍  കാണില്ലേ ? നീ  മനസ്സില്‍  ഉറക്കെ  വിളിച്ചാല്‍ ആ വിളി  ഞാന്‍  കേള്‍ക്കില്ലേ ?  എനിക്കത്   മതി "

വിയര്‍പ്പ്   പൊടിഞ്ഞ   നര പടര്‍ന്ന നെഞ്ചിലേക്ക്   ഞാന്‍  ചെവി  ചേര്‍ത്തു.. 

ഇടയ്ക്കിടെ വരുന്ന നെഞ്ചു വേദന എന്‍റെയും ഉറക്കത്തെ മുറിച്ചു.. ഞെട്ടി ഉണര്‍ന്ന് ചെവി നെഞ്ചോട്‌ ചേര്‍ത്തു വച്ച്   ഹൃടമിടിപ്പിന്   കാതോര്‍ക്കും .. 
അപ്പോഴും ദേഹി എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പു വരുത്തും..

 ഒരിക്കല്‍  കൂടി  ഈ   താളം  മുറിയരുതെ  ഭഗവാനെ.. 

അവസാന   ശ്വാസവും  ഈ  താളം  കേട്ടു  കൊണ്ടായിരുന്നെങ്കില്‍..  

വിഹിതം കിട്ടിയ ഈ നിമിഷം എന്‍റെയാണല്ലോ.. എന്‍റെ മാത്രമാണല്ലോ.. 

തെല്ലൊരു സന്തോഷത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു. ചെറിയൊരു മന്ദഹാസം,ചുണ്ടില്‍ തങ്ങിയിരിക്കുന്നു. പറയാതെ തന്നെ എല്ലാം എന്നും കേട്ടിരുന്നു.. ഇതും കേട്ട് കാണും. 

കൌതുകത്തോടെ ഞാന്‍ ആ ചിരി കണ്ടങ്ങനെ കിടന്നു.

Saturday, May 19, 2012

പ്രിയ ഗുല്‍മോഹര്‍,


ഇന്ന് നീ ..
ഇതളുകള്‍ കൊഴിഞ്ഞ,
തണലൊഴിഞ്ഞ,
ഇണകള്‍ മറന്ന,
കിളികള്‍ പഴിച്ച,
വെറുമൊരു പാഴ്മരം!

ശിശിരം!
അന്നവന്‍ .. 

നിന്‍റെ തളിരിലകളില്‍ തൊട്ട്,
നിന്‍റെ അണിവയറില്‍ മുത്തി,
നിന്‍റെ പ്രണയത്തിലമര്‍ന്ന്  ,
ഒരില പോലും ബാക്കി വയ്ക്കാതെ-
എല്ലാം കട്ട് മുടിച്ചവന്‍!

നമ്മള്‍,

വിരഹത്തിന്‍ വെയിലേറ്റ്,
തണല്‍ പറ്റാനിടമില്ലാതെ,
നിഴല്‍ പോലും കൂട്ടില്ലാതെ,
ഒരേ വഴിയില്‍
ഒറ്റപെട്ടവര്‍,നമ്മള്‍-
ഒരു പോലെ
ഒഴിവാക്കപ്പെട്ടവര്‍!

ഇനി ,

ഇനിവരും വസന്തത്തിന്,
ഇലയായി, ഇതളായി,
ഈണങ്ങള്‍ക്കിഴയായി,
ഇദയങ്ങള്‍ക്ക്  തണലായി,
ഉദയങ്ങള്‍ക്ക് സാക്ഷിയായി,
എന്‍റെയും ഉയിരിന്  കൂട്ടായി,

ഇനിയും നീ തളിര്‍ക്കണം, 
പൂക്കണം, കായ്ക്കണം.
ഇനിയും മരിക്കാത്ത  സ്വപ്നങ്ങള്‍ക്കായ്‌-
പ്രിയ  ഗുല്‍മോഹര്‍, നീ..
ഇനിയും ചുവന്ന പൂക്കള്‍ പൊഴിക്കണം.

Tuesday, January 10, 2012

സര്‍പ്പ സൌന്ദര്യം

ഇണങ്ങിയും,
പിണങ്ങിയും,
ഇണ ചേര്‍ന്നും,
ഇഴ പിരിഞ്ഞും,
പടം പൊഴിഞ്ഞും,
പുനര്‍ ജന്മത്തിലേക്ക്..
പുതിയ അളയിലേക്ക്!

ഋതു (re posting)

പണ്ടൊരിക്കല്‍ എഴുതി പോസ്ടിയതാണ്. കേട്ടവര്‍ എന്ത് കരുതും എന്ന് അന്ന് ഭയന്നു. ഇപ്പോള്‍ ഇത് പോലെയും ഇതിനപ്പുറത്തും എഴുതി കഴിഞ്ഞിരിക്കുന്നു. എന്റെ കുഞ്ഞുരുംബിനായി വീണ്ടും പോസ്റ്റുന്നു.

ഋതു
മീന വേനലിലെ ഒരു പ്രഭാതത്തില്‍ ഒരു തെന്നലായ് കടന്നു വന്ന നീ ,
ഇരുള്‍ വീണ എന്റെ മനസ്സില്‍ ചന്ദനത്തിന്റെ സൌരഭ്യം നിറച്ചു .

ആ തെന്നലിനു ശക്തി വച്ചതും അതെന്റെ മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിട്ടതും ഞാന്‍ കാര്യമായെടുത്തില്ല .

ഒന്ന് , രണ്ട് , മൂന്ന് എല്ലാം ഒരു തമാശയായിരുന്നു .

വേനല്‍ മഴ ചാറി ത്തുടങ്ങിയപ്പോള്‍ നിന്റെ മണം നനഞ്ഞ മണ്ണിന്റെയായി മാറി . നനഞ്ഞ മണ്ണില്‍ നിന്നും പൊങ്ങി വന്ന ഈയാം പാറ്റകള്‍ മരിച്ചു വീണത്‌ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു .

ഇടിയും മിന്നലുമായി വേനല്‍ മഴ കനത്തപ്പോള്‍ , അതെന്നെ നനയ്ക്കാതിരിക്കാന്‍ നീയെനിക്ക് കുട ചൂടിച്ചു .
പിന്നീട് തെന്നിപ്പറക്കുന്ന കരിയിലയായി നീ മഴയത്ത് മറഞ്ഞു .

ഇടവപ്പാതി ഇടവഴികളില്‍ നിര്‍്ച്ചാലുകള്‍് സൃഷ്ടിച്ചപ്പോള്‍, ഞാന്‍ എന്റെ മനസ്സിലും പ്രണയത്തിന്റെ നീരുറവ കണ്ടു . മഴയില്‍ കുതിര്‍ന്നു മുഖത്ത് ചുടു കണ്ണീര്‍ വാര്‍ന്നപ്പോള്‍ , ചേമ്പിലയില്‍ വീണ മഞ്ഞു തുള്ളി പോലെ നീയത് കയ്യിലെടുത്തു . കാലം ചെയ്ത പേമാരിയില്‍ തളര്‍ന്നു വീഴാതെ , ഞാന്‍ നിന്റെ ചാരെ ചേര്‍ന്നിരുന്നു .

വര്‍ഷം പെയ്തു തോര്‍ന്നപ്പോള്‍ സ്നേഹം ഒരു പുഴയായൊഴുകി . ആ പുഴയ്ക്കു പെരിയാറിന്റെ ഛായയായിരുന്നു . പുറമെ ശാന്തമായി തോന്നിയെന്കിലും അതിന്റെ ആഴങ്ങളില്‍ നീരൊഴുക്ക് ശക്തമായിരുന്നു . പെരിയാര്‍ തീരത്തിനും ഉണ്ട് ഒരധ്യായം പറയാന്‍ . ഞാന്‍ പരമേശ്വരനോട് പറഞ്ഞതെന്തെന്നോ ? പറഞ്ഞാല്‍ അതിന്റെ ശക്തി കുറയുമോ , നീ അറിയാതിരിക്കട്ടെ .

പാലപ്പൂവിന്റെ ഗന്ധവുമായി വൃശ്ചിക കാറ്റു വന്നെത്തി , വെള്ളമില്ലാതെ ആഹാരമില്ലാതെ ഒരു പുക പോലുമില്ലാതെ കണ്ണുകള്‍ മാത്രം സംസാരിച്ച ദിനങ്ങള്‍ .

ഒടുവില്‍ എല്ലാം കൊഴിഞ്ഞു വീഴുന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് ശിശിരം വന്നു . പിന്നെ ഒന്നും പുതുതായി സംഭവിച്ചില്ല , ഓരോ ഇതളുകളായി ഓര്‍മ്മകള്‍ പൊഴിഞ്ഞു വീണു . താഴെ വീണ കരിയിലകളില്‍ വീണു ഞാന്‍ ചിരിച്ചു , ചിരിച്ചു കൊണ്ടു കരഞ്ഞു. മുകളില്‍ തെളിഞ്ഞ നീലാകാശം . ഇലകള്‍ വീണു കൊണ്ടേ ഇരുന്നു . ആ ഇലക്കൂമ്പാരത്തിനുള്ളില്‍് അവര്‍ ജീര്‍്ണ്ണിക്കുമെന്ന് പലരും കരുതി .

പക്ഷെ മണ്ണിനടിയിലേയ്ക്ക് വേരുകളിറങ്ങിയത് ആരും കണ്ടില്ല , എന്റെയോ നിന്റെയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധേന വേരുകള്‍ മണ്ണിന്റെ മാറിലേയ്ക്ക് പടര്‍ന്നു .

ഒരിക്കല്‍ ഇഷ്ടത്തിന്റെ വലുപ്പം ആരാഞ്ഞതിന് , ഒരു കുഞ്ഞുറുമ്പിന്റെ അത്രേം എന്ന് മറുപടി വന്നപ്പോള്‍ നീ പറഞ്ഞു ' അവന്റെ എല്ലാ കുറവുകളിലും നീ പൂര്‍ണ്ണത കാണുന്നെങ്കില്‍ , ശരി , ഞാനാ കുഞ്ഞുറുമ്പാണ് !'

അതാ ഒരു കുഞ്ഞുറുമ്പ് ഒരിലയുമായി പോകുന്നു ....